Click Here to Make "Smartgk.info" Your Home Page
   
 


 റിപ്പബ്ളിക്ദിന ആശംസകള്

 ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ നാളെ  66-റിപ്പബ്ളിക്ദിനം ആഘോഷിക്കുന്നു. എല്ലാ ഭാരതീയര്‍ക്കും റിപ്പബ്ളിക്ദിന ആശംസകള്‍. പിറന്നമണ്ണില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാന്‍ ജീവന്‍ ബലി നല്‍കി നമ്മെ സ്വാതന്ത്ര്യത്തിലേക്കുയര്‍ത്തിയ സ്വാതന്ത്ര്യസമരസേനാനീകളെയും ധീരദേശാഭിമാനികളെയും ഭാരതം ആദരിക്കുന്നു. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനങ്ങള്‍ക്കും സംരക്ഷണം നല്‍കി ഇന്ത്യയുടെ അഖണ്‌ഡത കാത്തുസൂക്ഷിക്കുന്ന എല്ലാ ധീരസേനാനികള്‍ക്കും റിപ്പബ്ളിക്ദിനത്തിന്റെ നന്മനിറഞ്ഞ ആദരവ്‌.

ഇന്ത്യ ഒരു സോഷ്യലിസ്റ്റ്, മതേതര, പരമാധികാര, ജനാധിപത്യ റിപ്പബ്ളിക്കായിരിക്കണമെന്ന മോഹം അണുവിട തകരാതെ നാം കാത്തു സൂക്ഷിക്കുന്നത് ദിശാബോധമുള്ള നവ പൗരന്മാര്‍ക്കായിട്ടാണ്. കടന്നു പോയ വീഥികളില്‍ നിരവധി മഹാരഥന്മാരുടെ കാല്പാടുകള്‍, വിയര്‍പ്പിന്റെ ധവളലവണരേണുക്കുറിമാനങ്ങള്‍, അവരുടെ കയ്യൊപ്പുകള്‍ കാണാം. ആകാശകുസുമങ്ങളായി സൃഷ്ടിക്കപ്പെടുന്ന ഭരണഘടനകള്‍  ഇതള്‍ വാടി, നിറം മങ്ങി ചവിട്ടിക്കുഴയവെ ഇന്ത്യന്‍ ഭരണഘടന നാള്‍ക്കു നാള്‍ പ്രശോഭിതമാവുന്നത് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ സമര്‍പ്പിതമായതിനാലാണ്.... ജനങ്ങളുടെ ചൂരും ചൂടും ഉള്‍കൊണ്ടതിനാലാണ്.

1947 ആഗസ്റ്റ് 15 - ഇന്ത്യയുടെ സ്വാതന്ത്രദിനം അന്നാണ്. മതലഹളകളും ജാതിത്തിറയാട്ടങ്ങളും കൂടെ വിഭജനമെന്ന വിഷസര്‍പ്പാപഹാരവും ഒരുമിച്ച് ഭാരതത്തെ വേട്ടയാടിയ ദിനങ്ങള്‍. ലോകത്തിനു മുന്നില്‍ ഒരു നവാഗത ശിശുവിനെപ്പോലെ പകച്ചു നിന്ന നാളുകള്‍. ഇന്ത്യയുടെ സര്‍വനാശം ജീവിതവ്രതമാക്കിയ കാപാലികരുടെ വേതാള നൃത്തങ്ങള്‍ വേറെ. പക്ഷേ ഫിനിക്സ് പക്ഷിയെപ്പോലെ നാം ഉയര്‍തെഴുന്നേറ്റു. നിരവധി ഭഗീരഥന്മാര്‍ കടന്നു വന്നു, ഇന്ത്യയെ കൈപിടിച്ചു നടത്തുവാന്‍, ....ഔന്നത്യത്തിന്റെ ഗോപുരത്തിലേക്ക്, ...പുരോഗമനത്തിന്റെ ഹിമവത്ശൃംഗങ്ങളിലേക്ക്.


ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ചില സവിശേഷ മുഖമുദ്രകള്‍ :-  
ഭരണഘടന
      ഡോ.ബി.ആര്‍.അംബേദ്കര്‍ അദ്ധ്യഷനായുള്ള ഏഴംഗ ഭരണഘടനാ സമിതി 1947 ആഗസറ്റ് 30 ന് ആദ്യയോഗം ചേരുകയും 141 ദിവസത്തെ കഠിനപ്രക്രിയയിലൂടെ ഭരണഘടനയുടെ കരട് രേഖ തയ്യാറാക്കി. ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും വലിയ, എഴുതി തയ്യാറാക്കിയ ഭരണഘടനയാണ്. ആകെ 22 ഭാഗങ്ങളും 9 പട്ടികകളും 395 അനുച്ഛേദങ്ങളും ഇതിലുണ്ട്. ഇതിന്റെ ഒന്നാം ഭാഗം ഇന്ത്യയുടെ ഭൂപരമായ അതിര്‍ത്തി, ഭൂപ്രദേശ വിവരണം എന്നിവയാണ്. തുടര്‍ന്ന് പൗരത്വത്തിന്റെ അടിസ്ഥാനങ്ങള്‍, മൗലികാവകാശങ്ങള്‍, ചുമതലകള്‍, നിര്‍ദേശക തത്വങ്ങള്‍, ഭരണ സംവിധാനത്തിന്റെ ഘടന എന്നിങ്ങനെ ക്രമമായി വിവരിക്കുന്നു.
നമുക്ക് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാം, നമ്മേ പോലെ, നമ്മള്‍ക്കായി, വരും തലമുറയ്ക്കായി. മത, ജാതി, വര്‍ഗ, വര്‍ണ വ്യത്യാസങ്ങള്‍ തകര്‍തെറിഞ്ഞ് നാം ഭാരതാംബയുടെ പ്രിയമക്കളായി ഉയരാം. ഒരു പുതിയ ഇന്ത്യയെ നമുക്കു തീര്‍ക്കാം, സ്വപ്നമല്ല, യഥാര്‍ത്ഥമായി തന്നെ....!

1.ദേശീയ പതാക :- ഭരണഘടനാ നിര്‍മാണ സമിതിയുടെ അംഗീകാരത്തോടെ 1947 ജൂലായ് 22 ന് ത്രിവര്‍ണ പതാക നിലവില്‍ വന്നു. ദേശീയ പതാകയിലെ വര്‍ണങ്ങള്‍ ഇപ്രകാരമാണ്.- ഏറ്റവും മുകളിലായി ധീരതയേയും ത്യാഗത്തേയും സൂചിപ്പിക്കുന്ന കുങ്കുമ നിറം, സമാധാനത്തിന്റേയും സത്യത്തിന്റേയും ദ്യോതകമായി വെള്ള മദ്ധ്യത്ത്, ഫലഭൂയിഷ്ഠത - സമൃദ്ധി കാണിക്കുന്ന പച്ച ഏറ്റവും താഴെയായും ക്രമീകരിച്ചിരിക്കുന്നു. സാരനാഥിലെ അശോക സ്തംഭത്തില്‍ നിന്നും അശോക ചക്രം മാതൃകയാക്കി പതാകയുടെ ഒത്ത നടുക്ക് പ്രതിഷ്ഠിച്ചിരിക്കുന്നു.
2.ദേശഭക്തിഗാനം :- 1904 ആഗസ്റ്റ് 16 ന് ഉറുദു ഭാഷയില്‍ പ്രസിദ്ധീകൃതമായ ഈ ഗാനത്തിന്റെ രചയിതാവ് മുഹമ്മദ് ഇക്ബാലാണ്. മനോഹരമായി ഈണം നല്കി ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിപ്പിച്ചത് പണ്ഡിറ്റ് രവിശങ്കറാണ്.
 

സാരേ ജഹാം സേ അച്ഛാ
ഹിന്ദോസ്താൻ ഹമാരാ (2)
ഹം ബുൽ ബുലേ ഹൈ ഇസ്കീ
യേ ഗുൽ സിതാം ഹമാരാ (2)
(
സാരേ..)

 പർബത് വോ സബ്‌സേ ഊംചാ
ഹംസായാ ആസ്മാം കാ
വോ സംതരീ ഹമാരാ
വോ പാസ്ബാം ഹമാരാ
(
സാരേ..)
ഗോദീ മേം ഖേൽതീ ഹൈ
ഇസ്കീ ഹജാരോം നദിയാം
ഗുത്ഷൻ ഹൈ ജിൻ കേ ദംപർ
രഷ് കേ ജിനാം ഹമാരാ
മഷബ് നഹീം സിഖാതാ
ആപസ് മെ ബൈർ രഖ് നാ
ഹിന്ദി ഹൈ ഹം വദൻ ഹൈ
ഹിന്ദോസ്താൻ ഹമാരാ

3.ദേശീയഗീതം :- 1882 ല്‍ പ്രസിദ്ധീകൃതമായ, ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന കൃതിയിലെ സമരഭടന്മാരുടെ മാര്‍ച്ചിങ് ഗീതമാണിത്. 1896 ല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കത്ത സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ഈ ഗാനം ആലപിച്ചതോടെ ദേശീയഗീതമായി വളര്‍ന്നു. 1950 ജനവരി 24 ന് ഇന്ത്യയുടെ ഔപചാരികമായ ദേശീയഗീതമായിത്തീര്‍ന്നു. ഇതിന്റെ ഔപചാരികമായ ആലാപനദൈര്‍ഘ്യം 52 സെക്കന്റായി നിജപ്പെടുത്തിയിരിക്കുന്നു.  
4.ദേശീയ ചിഹ്നം :- നാലു സിംഹങ്ങള്‍ പരസ്പരം ഒന്നിനോടൊന്ന് പുറംതിരിഞ്ഞു നില്‍കുന്ന ധര്‍മചക്രാങ്കിതമായ തല്പമാണ് ഇത്. ഒറ്റനോട്ടത്തില്‍ ഗോചരമാകുന്നത് മൂന്ന് സിംഹങ്ങള്‍ മാത്രം. അവ മുന്നും യഥാക്രമം അധികാരം, ധൈര്യം, ആത്മവിശ്വാസം എന്നിവയെ സൂചിപ്പിക്കുന്നു. ദേശ പ്രതീകമായ സിംഹമുദ്രയുടെ പാദത്തിലായി ദേവനാഗരി ലിപിയില്‍ അങ്കനം ചെയ്തിരിക്കുന്നത് ഉപനിഷദ് മന്ത്രമായ "സത്യമേവ ജയതേ" ആണ്. [സത്യം മാത്രം എപ്പോഴും വിജയിക്കുന്നു].

ഇന്ത്യയുടെ ദേശീയപതാക –എല്ലാ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍

ഇന്ത്യയുടെ ദേശീയപതാക

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നും അറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക. (Indian National Flag) 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി.ഇന്ത്യയിൽ ഈ പതാക ത്രിവർണ്ണ പതാക എന്ന പേരിലാണ് മിക്കവാറും അറിയപ്പെടുന്നത്.

ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കടും കാവി), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്. ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.

ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് . പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു.

രൂപകല്‌പന

പതാകയിൽ ഉപയോഗിക്കേണ്ട നിറങ്ങളുടെ വിശദവിവരം താഴെ ഉള്ള പട്ടികയിൽ കാണുന്നതാണ്.

Scheme

നിറം

HTML

CMYK

Textile colour

Pantone

കുങ്കുമം

കുങ്കുമം

#FF9933

0-50-90-0

Saffron

1495c

വെള്ള

വെള്ള

#FFFFFF

0-0-0-0

Cool Grey

1c

പച്ച

പച്ച

#138808

100-0-70-30

India green

362c

നാവിക നീല

നാവിക നീല

#000080

100-98-26-48

Navy blue

2755c

പ്രതീകാത്മകത

 

 അശോക ചക്രം

ഇന്ത്യയിലെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്യത്തിനു മുൻപ് 1921-ൽ ചുവപ്പും, പച്ചയും, വെള്ളയും ചേർന്ന ഒരു പതാക അതിന്റെ ഔദ്യോഗികപതാകയായി അംഗീകരിച്ചിരുന്നു. ഈ പതാകയിലെ ചുവപ്പ് ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയേയും, വെള്ള മറ്റ് ചെറിയ ന്യൂനപക്ഷമതവിഭാഗങ്ങളെയേയും ആണ് പ്രതിനിധാനം ചെയ്തിരുന്നത്. ഐർലാന്റിന്റെ ദേശീയപതാകയിലേതു പോലെ വെള്ള രണ്ട് പ്രധാന മതവിഭാഗങ്ങൾ തമ്മിലുള്ള സമാധാനം നിലനിർത്തുന്നതിനു വേണ്ടിയാണ് നില കൊള്ളുന്നത് എന്ന വേറെ ഒരു വാദവും ഉണ്ടായിരുന്നു. 1931-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുങ്കുമം, പച്ച, വെള്ള എന്നീ നിറങ്ങൾ അടങ്ങിയ മദ്ധ്യഭാഗത്തെ വെള്ള നാടയിൽ ഒരു ചർക്ക ആലേഖനം ചെയ്ത ആയ മറ്റൊരു പതാക അതിന്റെ ഔദ്യോഗികപതാകയായി അംഗീകരിച്ചു. ഈ പതാകയ്ക്ക് നേരെത്തെയുള്ള പതാകയെ പോലെ മതങ്ങളുമായി ബന്ധപ്പെട്ട പ്രതിരൂപാത്മകത്വം ഒന്നും കല്‌പിച്ചിരുന്നില്ല.

1947 ഓഗസ്റ്റ് 15-നു ഇന്ത്യ സ്വതന്ത്രയാകുന്നതിനു കുറച്ചു നാൾ മുൻപ് ഭരണഘടനാസമിതിയുടെ ഒരു പ്രത്യേക സമ്മേളനം ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക എല്ലാ രാഷ്ട്രീയസംഘടനകൾക്കും മതവിഭാഗങ്ങൾക്കും സമ്മതമായ ചില മാറ്റങ്ങളോടെ കൂടി സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക ആക്കാൻ തീരുമാനിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റം മദ്ധ്യത്തിലുണ്ടായിരുന്ന ചർക്കയ്ക്ക് പകരം അശോകചക്രം വെച്ചു എന്നതാണ്. മുൻപുണ്ടായിരുന്ന പതാകയിലെ നിറങ്ങൾക്ക് വിവിധ മതവിഭാഗങ്ങളുമായി ബന്ധം കല്‌പിച്ചിരുന്നതിനാൽ, പിന്നീട് ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സർവേപ്പള്ളി രാധാകൃഷ്ണൻ, ഇന്ത്യയുടെ പുതിയ പതാകയ്ക്ക് മതവിഭാഗങ്ങളുമായി ബന്ധം ഇല്ല എന്നും പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ കാണുന്ന വിധം നിർവചിക്കുകയും ചെയ്തു.

കുങ്കുമം ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക സമ്പത്ത് നേടുന്നതിൽ താല്‌പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃ‍ത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ ചലനത്തിൽ ജീവൻ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.

കുങ്കുമം പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂവിഷ്ടിതയേയും, ചക്രം നീതിയേയും ആണ് സൂചിപ്പിക്കുന്നത് എന്ന് അനൗദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്. പതാകയിലുള്ള വിവിധ നിറങ്ങൾ ഇന്ത്യയിലെ മതങ്ങളുടെ നാനാത്വമാണ് സൂചിപ്പിക്കുന്നതെന്നും കുങ്കുമം ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള ജൈനമതം, സിഖ് മതം, ക്രിസ്തുമതം എന്നിവയേയും സൂചിപ്പിക്കുന്നു എന്നും വേറൊരു വ്യാഖ്യാനവുമുണ്ട്.

നിർമ്മാണ പ്രക്രിയ

1950-ൽ ഭാരതം ഒരു റിപ്പബ്ലിക് ആയതിനു ശേഷം, ഇന്ത്യൻ നിലവാര കാര്യാലയം(ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സ് അഥവാ ബി.ഐ.എസ്) 1951-ൽ ചില പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ആദ്യമായി കൊണ്ടുവന്നു. 1964-ൽ, ഇവ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മെട്രിക്‌ സംവിധാനത്തിനു അനുരൂപമായി പുനഃപരിശോധന നടത്തി. ഈ മാർഗ്ഗനിർദ്ദേശങ്ങൾക്കു്‌ 1968 ഓഗസ്റ്റ് 17 നു വീണ്ടും ഭേദഗതി വരുത്തുകയും ചെയ്തു. അളവുകൾ, ചായത്തിന്റെ നിറം, നിറങ്ങളുടെ മൂല്യം, തീവ്രത, ഇഴയെണ്ണം, ചണനൂൽ തുടങ്ങി പതാകയുടെ നിർമ്മാണത്തിനുതകുന്ന എല്ലാ അവശ്യഘടകങ്ങളെക്കുറിച്ചും ഈ പ്രത്യേകമാർഗ്ഗനിർദ്ദേശങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അങ്ങേയറ്റം കർക്കശമാണു്‌. പതാകയുടെ നിർമ്മാണത്തിൽ വരുത്തുന്ന ഏതു പിഴവും പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.

ഖാദിയോ കൈത്തറിത്തുണിയോ മാത്രമേ പതാകനിർമ്മാണത്തിനു്‌ ഉപയോഗിക്കാവൂ. ഖാദിയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ പരുത്തി, പട്ട്, കമ്പിളി എന്നിവയിൽ ഒതുങ്ങുന്നു. രണ്ടു തരത്തിലുള്ള ഖദർ ഉപയോഗിക്കുന്നതിൽ, ആദ്യത്തേതു്‌, പതാക നിർമ്മിക്കാനുപയോഗിക്കുന്ന ഖാദിക്കൊടിയും രണ്ടാമത്തേതു്‌ പതാകയെ കൊടിമരത്തോടു്‌ ബന്ധിപ്പിക്കുന്ന മഞ്ഞകലർന്ന ചാര നിറത്തിലുള്ള ഖാദികട്ടിശ്ശീലയുമാണു്‌. ഒരു നെയ്ത്തിൽ മൂന്നു ഇഴകളുപയോഗിക്കുന്ന സവിശേഷരീതിയിലാണു്‌ ഖാദികട്ടിത്തുണി നെയ്യുന്നതു്‌. ഒരു നെയ്തിൽ രണ്ടിഴകളുള്ള പരമ്പരാഗതരീതിയിൽ നിന്നു വ്യത്യസ്തമാണു്‌ ഇതു്‌. ഈ രീതിയിലുള്ള നെയ്ത്തു്‌ അപൂർവ്വമാണു്‌. ഇന്ത്യയിൽത്തന്നെ ഇതിനു കഴിയുന്ന നെയ്ത്തുകാർ ഒരു ഡസനിലേറെ വരില്ല. ഒരു ചതുരശ്ര സെന്റിമീറ്ററിൽ കൃത്യമായും 150 ഇഴകളും ഒരു തുന്നലിൽ നാലു്‌ ഇഴകളും ഒരു ചതുരശ്ര അടിക്കു കൃത്യം 205 ഗ്രാം ഭാരവും വേണമെന്നു്‌ ഈ മാർഗ്ഗരേഖ അനുശാസിക്കുന്നു.

ഉത്തരകർണ്ണാടകത്തിലെ ധാർവാഡ്, ബഗൽകോട്ട് എന്നീ ജില്ലകളിലെ രണ്ടു കൈത്തറിശാലകളിൽ നെയ്തുകഴിഞ്ഞ ഖാദി ലഭ്യമാണു്‌. ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണു്‌ പ്രവർത്തിക്കുന്നതു്‌. ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി(Khadi Development and Village Industries Commission (KVIC)), ആണു്‌ ഇന്ത്യയിൽ പതാകനിർമ്മാണശാലകൾക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നതു്‌. മാർഗ്ഗരേഖകൾ ലംഘിക്കുന്ന ശാലകളുടെ അംഗീകാരം റദ്ദാക്കുന്നതിനുള്ള അധികാരം ബി.ഐ.എസ്.-ൽ നിക്ഷിപ്തമാണു്‌.

ഒരിക്കൽ ഖാദി നെയ്തു കഴിഞ്ഞാൽ അതു ബി.ഐ.എസ് പരിശോധനയ്ക്കു വിധേയമാക്കും. വളരെ കർശനമായ പരിശോധനകൾക്കു ശേഷം അതു്‌ അംഗീകരിക്കപ്പെട്ടാൽ നിർമ്മാണശാലയിലേക്കു തിരിച്ചയയ്ക്കും. അവിടെ അതു ശ്വേതീകരിച്ചു്‌, യഥാവിധം ചായം കൊടുക്കുന്നു. നടുവിൽ അശോകചക്രം പാളിമുദ്രണം(screen printng) ചെയ്യുകയോ അച്ചുപയോഗിച്ചു പതിക്കുകയോ തുന്നിച്ചേർക്കുകയോ ചെയ്യുന്നു. അശോകചക്രം അനുരൂപമായിരിക്കാനും രണ്ടു വശത്തുനിന്നും പൂർണ്ണമായും ദൃശ്യമായിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടു്‌. പതാകയിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങൾക്കു്‌ ബി.ഐ.എസിന്റെ അന്തിമാംഗീകാരം കിട്ടിക്കഴിഞ്ഞാൽ അതു വിൽക്കാനാകും.

ഓരോ വർഷവും 40 ദശലക്ഷം പതാകകൾ ഇന്ത്യയിൽ വിറ്റുപോകുന്നുണ്ട്‌. മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രമായ 'മന്ത്രാലയ' മന്ദിരത്തിന്റെ മുകളിൽ മഹാരാഷ്ട്ര സർക്കാർ ഉപയോഗിച്ചിരിക്കുന്ന പതാകയാണു്‌ ഇന്ത്യയിലെ ഏറ്റവും വലിയ പതാക.

പതാക ഉപയോഗിക്കുവാനുള്ള ശരിയായ കീഴ്‌വഴക്കങ്ങൾ

2002 ആണ്ടിനു മുൻപു വരെ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ചില നിശ്ചിത ദേശീയ അവധികൾക്കൊഴികെ ദേശീയപതാക പ്രദർശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു. സർക്കാർ ആപ്പീസുകളിലും സർക്കാരിലെയും നീതിന്യായവ്യവസ്ഥയിലേയും ചില ഉയർന്ന പദവികളിലുള്ളവർക്കു മാത്രമേ എല്ലാ സമയത്തും പതാക പ്രദർശിപ്പിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ നവീൻ ജിണ്ടാൽ എന്ന ഒരു വ്യവസായി ഇതിനെതിരെ ദില്ലി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യഹർജി സമർപ്പിച്ചു. അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. ഇതു ദേശീയപതാക നിയമത്തിന്‌ എതിരായതിനാൽ ഈ പതാക കണ്ടുകെട്ടപ്പെടുകയും അദ്ദേഹത്തിനോട്‌ നിയമനടപടികൾക്കു വിധേയനാകാൻ ആവശ്യപ്പെടുകയും ചെയ്തു. ദേശീയപതാകയെ അതിനുചിതമായ രീതിയിൽ പ്രദർശിപ്പിക്കുന്നത്‌ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക്‌ തന്റെ അവകാശമാണെന്നും അത്‌ തനിക്കു രാജ്യത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണെന്നും ജിണ്ടാൽ വാദിച്ചു. പിന്നീട്‌ ഈ കേസ്‌ സുപ്രീം കോടതിയിലേയ്ക്ക്‌ മാറ്റപ്പെട്ടപ്പോൾ കോടതി ഇന്ത്യൻ സർക്കാറിനോട്‌ ഇതേക്കുറിച്ചു പഠിക്കാനായി ഒരു കമ്മിറ്റി രൂപവത്കരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി 2002 ജനുവരി 26-ന്‌ കേന്ദ്ര മന്ത്രിസഭ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ദേശീയപതാകയെ അതിന്റെ അന്തസ്സിനും ബഹുമാന്യതയ്ക്കും കോട്ടം തട്ടാത്ത വിധം പ്രദർശിപ്പിക്കാൻ അനുമതി കൊടുക്കുന്ന നിയമനിർമ്മാണം നടത്തി.

ദേശീയപതാകാനിയമം മന്ത്രിസഭ പാസാക്കിയ ഒന്നല്ലെങ്കിലും അതിലനുശാസിക്കുന്ന കീഴ്‌വഴക്കങ്ങൾ പതാകയുടെ അന്തസ്സു നിലനിർത്താൻ പരിപാലിക്കപ്പെടേണ്ടതാണെന്നും. ദേശീയപതാക പ്രദർശിപ്പിക്കാനുള്ള അവകാശം ആത്യന്തികമായ ഒന്നല്ല മറിച്ചു അർഹിക്കപ്പെട്ടവർക്കുള്ള അവകാശമാണെന്നും അതു ഭരണഘടനാ ആർട്ടിക്കിൾ 51A യോട്‌ ചേർത്തു വായിക്കപ്പെടേണ്ട ഒന്നാണെന്നും, ഇന്ത്യൻ സർക്കാർ v. നവീൻ ജിണ്ടാൽ കേസിന്റെ വിധി ന്യായത്തിൽ അനുശാസിക്കുന്നു.

ദേശീയപതാകയ്ക്കുള്ള ബഹുമാനം

ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നു. ചിഹ്നങ്ങളുടേയും പേരുകളുടേയും അനുചിത ഉപയോഗം തടയുന്ന നിയമത്തിനു പകരമായി 2002-ൽ ഉണ്ടാക്കിയ 'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നതെന്തെന്നാൽ ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. 2005 വരെ ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ 2005-ൽ പാസാക്കിയ ഒരു ഭരണഘടനാഭേദഗതി ഇതിനു മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും അതു വിലക്കുന്നു.

പതാക കൈകാര്യം ചെയ്യേണ്ട വിധം

ദേശീയപതാക കൈകാര്യം ചെയ്യുമ്പോഴും പ്രദർശിപ്പിക്കുമ്പോളും പരമ്പരാഗതമായി ശ്രദ്ധിച്ചുപോരുന്ന ചില നിയമങ്ങൾ ഉണ്ട്‌. പതാക തുറസ്സായ സ്ഥലത്താണെങ്കിൽ കാലാവസ്ഥ എന്തുതന്നെ ആയിരുന്നാലും പുലർന്നതിനു ശേഷം ഉയർത്തേണ്ടതും അസ്തമയത്തിനു മുൻപ്‌ താഴ്ത്തേണ്ടതുമാകുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പൊതുമന്ദിരങ്ങൾക്കുമുകളിൽ രാത്രിയും പതാക പ്രദർശിപ്പിക്കാവുന്നതാണ്‌. തലകീഴായ രീതിയിൽ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദർശിപ്പിക്കരുതാത്തതാകുന്നു. പാരമ്പര്യ ചിട്ടകളുനുസരിച്ച്‌ കുത്തനെ വെച്ചിരിക്കുന്ന പതാക 90 ഡിഗ്രി തിരിയ്ക്കുവാനോ മേൽ കീഴ്‌ തിരിച്ചു കാണിക്കുവാനോ പാടില്ലാത്തതാകുന്നു. പതാക "വായിക്കുന്ന" (കാണുന്ന)ത്‌ ഒരു പുസ്തകം വായിക്കുന്നതുപോലെ ഇടതുനിന്ന്‌ വലത്തോട്ടും മുകളിൽ നിന്ന് താഴോട്ടുമായതുകൊണ്ടാണ്‌ ഇത്‌. അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയിൽ പതാക പ്രദർശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു സമമാണ്‌. പതാകാനിയമമനുസരിച്ച് പതാകയെന്നപോലെതന്നെ കൊടിമരവും, കൊടിയുയർ‌ത്താനുപയോഗിക്കുന്ന ചരടും നല്ലരീതിയിൽ ഉപയോഗയോഗ്യമാക്കി വെക്കേണ്ടതാണ്‌.

ശരിയായ പ്രദർശനരീതി

ദേശീയപതാകയുടെ ശരിയായ പ്രദർശനരീതിയെപറ്റി പറയുന്ന നിയമം അനുശാസിക്കുന്നത്‌ ഒരു വേദിയിൽ രണ്ടു പതാകകൾ ഒരേ സമയം തിരശ്ചീനമായും, മുഴുവൻ വിടർത്തിയും പ്രദർശിപ്പിക്കുമ്പോൾ അവ രണ്ടിന്റേയും കൊടിമരത്തിനോടു ചേർന്നവശങ്ങൾ പരസ്പരം അഭിമുഖമായും കുങ്കുമവർണ്ണം മുകളിലായും ഇരിയ്ക്കണമെന്നാണ്‌. ചെറിയ തണ്ടുകളിൽ കെട്ടിയിരിയ്ക്കുന്ന കൊടികളാണെങ്കിൽ അവ രണ്ടും പരസ്പരം കോണുകൾ ഉണ്ടാക്കത്തക്കവിധം ചുമരിൽ ഉറപ്പിച്ചിരിയ്ക്കണം. പതാകകൾ ഭംഗിയായ രീതിയിൽ വിടർത്തിയിട്ടിരിയ്ക്കുകയും വേണം. ദേശീയപതാക മേശകൾക്കോ, വായിക്കാനുള്ള പീഠങ്ങൾക്കോ, വേദികൾക്കോ അതോ കെട്ടിടങ്ങൾക്കുതന്നെയോ മൂടുപടമായി ഉപയോഗിക്കുവാനോ, കൈവരികളിൽ നിന്നു തൂക്കിയിടുവാനോ പാടില്ലാത്തതാകുന്നു.

മറ്റു ദേശീയപതാകകൾക്കൊപ്പം

ഇന്ത്യയുടെ പതാക മറ്റു രാജ്യങ്ങളുടെ ദേശീയപതാകകളോടൊപ്പം ഉയർത്തിയിരിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ പല സംഗതികളും ഉണ്ട്‌. പ്രാധാന്യമുള്ള‌ രീതിയിൽ മാത്രമേ അതു പ്രദർശിപ്പിക്കാവൂ എന്നതാണ്‌ അതിലൊന്ന്. മറ്റു രാജ്യങ്ങളുടെ പതാകകൾ ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തിൽ ഉയർത്തിയിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക നിരയുടെ വലത്തേയറ്റത്ത്‌ (കാണുന്നവർക്ക്‌ ഇടത്തേ അറ്റത്ത്‌) ആയിരിയ്ക്കണം. ഓരോ രാജ്യങ്ങളുടേയും പതാകകൾ പ്രത്യേകം കാലുകളിലായിരിയ്ക്കണം. ഒന്നിനുമുകളിൽ മറ്റൊന്നു വരത്തക്ക വിധം രണ്ടു രാജ്യങ്ങളുടെ പതാകകൾ ക്രമീകരിയ്ക്കാൻ പാടുള്ളതല്ല. പതാകകളുടെ വലിപ്പം ഏതാണ്ട്‌ ഒരുപോലെയായിരിയ്ക്കണം. ഇന്ത്യയുടെ പതാകയിലും വലിയതായി മറ്റൊന്ന് പ്രദർശിപ്പിക്കാൻ പാടുള്ളതല്ല.

പലപ്പോഴും തുടക്കത്തിലും ഒടുക്കത്തിലും ഇന്ത്യയുടെ പതാക പ്രദശിപ്പിക്കാറുണ്ട്‌. പതാകകൾ ഒരു വൃത്തത്തിൽ പ്രദർശിപ്പിയ്ക്കുമ്പോൾ ഇന്ത്യയുടെ ദേശീയപതാക വൃത്തത്തിന്റെ തുടക്കത്തേയും ഘടികാരദിശയിൽ അടുത്തുവരുന്നത്‌ അക്ഷരമാലാ ക്രമത്തിൽ ആദ്യത്തേതും ആയിരിക്കണം. ഇന്ത്യയുടെ പതാക ആദ്യം ഉയർത്തുകയും അവസാനം താഴ്ത്തുകയും വേണം.

ഒന്നിനു കുറുകേ മറ്റൊന്നായി രണ്ടു പതാകകൾ വെച്ചിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക മുകളിലായും കാണുന്നവരുടെ ഇടതു വശത്തേയ്ക്കും വെച്ചിരിയ്ക്കണം. എന്നാൽ ഐക്യരാഷ്ട്രസഭയുടെ കൊടിയ്ക്കൊപ്പം വെച്ചിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക ഏതു വശത്തേയ്ക്കയിരിന്നാലും കുഴപ്പമില്ല. എന്നാലും പൊതുവായ കീഴ്‌വഴക്കം പതാക വലത്തേയറ്റത്ത്‌, അതിന്റെ മുഖമായിരിയ്ക്കുന്ന ദിശയിലേയ്ക്ക്‌ സൂചകവുമായി വെയ്ക്കുന്നതാണ്‌.

ദേശീയപതാകകളല്ലാത്തവയ്‌ക്കൊപ്പം

വ്യാപാര/വ്യവസായ സ്ഥാപനങ്ങളുടെ പതാകയോടൊപ്പമോ പരസ്യങ്ങളോടൊപ്പമോ ഇന്ത്യയുടെ ദേശീയപതാക പ്രദശിപ്പിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്‌. പതാകകൾ പ്രത്യേകം കാലുകളിലായിരിക്കണം ഉയർത്തേണ്ടത്‌. ഇന്ത്യയുടെ പതാക നടുവിലോ അല്ലെങ്കിൽ കാണുന്നയാളുടെ ഇടത്തേ അറ്റത്തോ ആയിരിക്കണം. ഇന്ത്യയുടെ പതാകയുടെ വീതി മറ്റുള്ളവയിലും അധികമായിരിക്കണം. ഇന്ത്യയുടെ പതാകയുടെ കാൽ മറ്റുള്ളവയുടേതിന്‌ ഒരു ചുവടു മുൻപിലായിരിയ്ക്കണം. എല്ലാ പതാകകളും ഒരേനിരയിലാണെങ്കിൽ ഇന്ത്യയുടെ പതാക മറ്റുള്ളവയിൽ നിന്ന് ഉയർന്നു നിൽക്കണം. ഘോഷയാത്രകളിലും മറ്റും പതാക പ്രദർശിപ്പിക്കുമ്പോൾ അത്‌ വഹിക്കുന്നവർ ഏറ്റവും മുൻപിലായി നടക്കേണ്ടതാണ്‌. എന്നാൽ ഒന്നിലധികം പതാകകൾ വഹിയ്ക്കുന്നവർ ഒരു നിരയായി നടക്കുമ്പോൾ ഇന്ത്യയുടെ പതാക വഹിക്കുന്നയാൾ നിരയുടെ വലത്തേയറ്റത്ത്‌ നടക്കേണ്ടതാണ്‌.

ദേശീയപതാക സദസ്സുകളിൽ ഉപയോഗിക്കുമ്പോൾ

ഏതു തരത്തിലുള്ള പൊതുയോഗമായാലും സമ്മേളനമായാലും, അവിടെ ദേശീയപതാക പ്രദർശ്ശിപ്പിക്കാനുദ്ദേശിക്കുന്നെങ്കിൽ, അതു നടക്കുന്ന ഹാളിൽ വേദിയുടെ വലതുവശത്തായി,അതായതു സദസ്സിന്റെ ഇടതുവശത്തു വേണം പ്രദർശ്ശിപ്പിക്കേണ്ടതു്‌.കാരണം വലതുഭാഗം അധികാരത്തിന്റേതെന്നാണു സങ്കല്പം. അതുകൊണ്ട് വേദിയിൽ പ്രാസംഗികന്റെ തൊട്ടടുത്താണെങ്കിൽ അദ്ദേഹത്തിന്റെ വലതുവശത്തും, ഹാളിൽ വേറെ എവിടെയെങ്കിലുമാണെങ്കിൽ, സദസ്യരുടെ വലതുഭാഗത്തുമാണു്‌ പതാക പ്രദർശ്ശിപ്പിക്കേണ്ടത്.

കുങ്കുമപ്പട്ട മുകളിൽ വരത്തക്ക വിധം, കഴിയുന്നതും എല്ലാവർണ്ണങ്ങളും അശോകചക്രവും കാണത്തക്കവണ്ണം ദേശീയപതാക പ്രദർശ്ശിപ്പിക്കണം.വേദിക്കു പിന്നിലെ ചുവരിൽ ലംബമായി പതാക തൂക്കിയിടുകയാണെങ്കിൽ,അതു പിടിപ്പിച്ച ചരടു്‌ മുകൾഭാഗത്തായും, കുങ്കുമപ്പട്ട നിരീക്ഷകനു അഭിമുഖമാകുമ്പോൾ, ഇടതുവശത്തു വരുന്ന വിധത്തിലുമാകണം.

പരേഡുകളും ചടങ്ങുകളും

പരേഡുകളിലോ ഘോഷയാത്രയിലോ മറ്റു കൊടികളോടൊപ്പമോ ദേശീയപതാക കൊണ്ടുപോകേണ്ടിവരുമ്പോൾ, അതിന്റെ സ്ഥാനം ഏറ്റവും വലതുവശത്തോ ഒറ്റയ്ക്കു ഏറ്റവും മുന്നിൽ മദ്ധ്യഭാഗത്തോ ആയിരിക്കണം. പ്രതിമ, സ്മാരകം, ശിലാഫലകം തുടങ്ങിയവയുടെ അനാവരണച്ചടങ്ങുകളിൽ, ഉത്കൃഷ്ടവും വ്യതിരിക്തവുമായ ഒരു പങ്കു്‌ ദേശീയപതാകയ്ക്കു വഹിക്കാനാവുമെങ്കിലും, ഒരിക്കലും അവയുടെ ആവരണമായി പതാക ഉപയോഗിക്കാൻ പാടില്ല. ദേശീയപതാകയോടുള്ള ആദരസൂചകമായി അതിനെ ചരിച്ചു തിരശ്ചീനമാക്കുകയോ തറയിൽ മുട്ടിക്കുകയോ ചെയ്യാൻ('ഡിപ്പിങ്') പാടുള്ളതല്ല. സൈനിക പതാകകളും മറ്റു സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പതാകകളും ബഹുമാനസൂചകമായി 'ഡിപ്' ചെയ്യാവുന്നതാണു്‌.

ചടങ്ങുകളിൽ ദേശീയപതാക ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുമ്പോഴും പരേഡുകളിൽ പതാക കടന്നു പോകുമ്പോഴും അവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം എഴുന്നേറ്റ് പതാകയ്ക്കഭിമുഖമായി 'അറ്റൻഷനി'ൽ നിൽക്കേണ്ടതാണു്‌. യൂണിഫോമിൽ ഉള്ളവർ യഥോചിതമായി അഭിവാദ്യമർപ്പിക്കണം‌. ഒരു ഔദ്യോഗികാധികാരി അഭിവാദ്യം ചെയ്യുന്നതു ശിരോസ്തമില്ലാതെയായിരിക്കും. പതാകാവന്ദനം കഴിഞ്ഞാൽ ദേശീയഗാനാലാപനവും നടത്തണമെന്നുണ്ടു്‌.

വാഹനങ്ങളിലെ പ്രദർശനം

വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കാനുള്ള വിശിഷ്ടാവകാശം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർമാർ, ലഫ്റ്റനന്റ്‌ ഗവർണ്ണർമാർ, മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, ഇന്ത്യൻ പാർലമന്റിലെയും സംസ്ഥാനനിയമസഭകളിലെയും ജൂനിയർ കാബിനറ്റ് അംഗങ്ങൾ, ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലെയും സഭാദ്ധ്യക്ഷർ, രാജ്യസഭാ ചെയർമാൻ, നിയമനിർമ്മാണ സമിതി ചെയർമാൻ, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, കര-നാവിക-വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ, തുടങ്ങി ചുരുക്കം ചിലർക്കു മാത്രമേയുള്ളൂ.

ആവശ്യമെന്നു കണ്ടാൽ മേല്പ്പറഞ്ഞവർക്കൊക്കെ ഔദ്യോഗിക വാഹനങ്ങളിൽ ദേശീയപതാക യുക്തമായി ഉപയോഗിക്കാവുന്നതാണു്‌. കാറിന്റെ മുൻഭാഗത്തെ മൂടിക്കു പുറത്തു മദ്ധ്യത്തിലായോ മുൻഭാഗത്തു വലതുവശത്തായോ ദണ്ഡിൽ പിടിപ്പിച്ചു പതാക ബലമായി നാട്ടണം. ഏതെങ്കിലും അന്യരാജ്യത്തുനിന്നുള്ള വിശിഷ്ടവ്യക്തി സർക്കാർകാറിൽ യാത്ര ചെയ്യുകയാണെങ്കിൽ, ത്രിവർണ്ണപതാക വലതുവശത്തും ആ രാജ്യത്തിന്റെ പതാക ഇടതു വശത്തും പാറണം.

രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിദേശരാജ്യങ്ങളിൽ സന്ദർശനത്തിനു പോകുമ്പോൾ, അവർ പോകുന്ന വിമാനത്തിൽ ദേശീയപതാക ഉപയോഗിക്കണം. ഒപ്പം, ആ രാജ്യത്തിന്റെ പതാകയാണു സാധാരണ ഉപയോഗിക്കേണ്ടതെങ്കിലും, യാത്രാമധ്യേ വേറെ ഏതെങ്കിലും രാജ്യങ്ങളിൽ വിമാനമിറങ്ങുകയാണെങ്കിൽ ഔദാര്യത്തിനുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാൻ അതാതിടങ്ങളിലെ ദേശീയപതാകയായിരിക്കണം പകരം ഉപയോഗിക്കേണ്ടതു്‌. ഭാരതത്തിനുള്ളിലാണെങ്കിൽ, രാഷ്ട്രപതിയുടെ സന്ദർശനങ്ങളിൽ രാഷ്ട്രപതി കയറുന്ന അല്ലെങ്കിൽ ഇറങ്ങുന്ന ഭാഗത്തു ദേശീയപതാക പ്രദർശിപ്പിക്കണം. രാഷ്ട്രപതി രാജ്യത്തിനകത്തു പ്രത്യേക തീവണ്ടിയാത്ര ചെയ്യുമ്പോൾ, ഡ്രൈവറുടെ കാബിനിൽ നിന്നു തീവണ്ടി പുറപ്പെടുന്ന പ്ലാറ്റ്ഫോമിന്റെ വശം അഭിമുഖീകരിച്ചു പതാക പാറണം. തീവണ്ടി നിർത്തിയിട്ടിരിക്കുമ്പോഴും, ഏതെങ്കിലും സ്റ്റേഷനിൽ തങ്ങാനായി എത്തുമ്പോഴും മാത്രമേ ദേശീയ പതാക ഉപയോഗിക്കാവൂ.

പതാക ഉയർത്തൽ

രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവുപ്രകാരം ദേശീയ ദുഃഖാചരണ വേളകളിൽ,ത്രിവർണ്ണ പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌.ഈ സമയത്ത് എന്നുവരെ ഈ സ്ഥിതി തുടരണമെന്നും രാഷ്ട്രപതി തന്റെ ഉത്തരവിൽ സൂചിപ്പിക്കാറുണ്ട്. പകുതി താഴ്ത്തിക്കെട്ടുന്ന വേളയിലും ചില ആചാര മര്യാദകൾ പാലിയ്ക്കേണ്ടതുണ്ട്; ആദ്യം പതാക മുഴുവനായി ഉയർത്തുന്നു, അതിനു ശേഷം മാത്രമേ സാവധാനം താഴേയ്ക്കിറക്കി പകുതിയിലെത്തിച്ച് കെട്ടാറുള്ളൂ. പകുതി താഴ്ത്തിക്കെട്ടിയ അവസ്ഥയിൽനിന്നും പതാക പൂർണ്ണമായും ഉയർത്തിയതിനു ശേഷം മാത്രമേ പതാക താഴെയിറക്കാവൂ.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ നിര്യാണത്തിൽ അനുശോചിച്ചുള്ള ഔദ്യോഗിക ദുഃഖാചരണവേളയിൽ ഭാരതമൊട്ടുക്ക് ത്രിവർണ്ണപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്. ലോക്‌സഭാ സ്പീക്കർ,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർ മരിച്ചാൽ ദില്ലിയിൽ മുഴുവനും; കേന്ദ്രമന്ത്രിമാരുടെ നിര്യാണത്തിൽ ദില്ലിയിലും, ഓരോ സംസ്ഥാനങ്ങളുടേയും തലസ്ഥാനത്തും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്. ഏതെങ്കിലും സംസ്ഥാനത്തെ ഗവർണ്ണറോ മുഖ്യമന്ത്രിയോ മരിച്ചാൽ അതാത് സംസ്ഥാനങ്ങളിൽ ദേശീയ പതാക താഴ്ത്തിക്കെട്ടാറുണ്ട്.

ഉച്ചയ്ക്ക് ശേഷമാണ്‌ മരണവിവരം ലഭിയ്ക്കുന്നതെങ്കിൽ തൊട്ടടുത്ത ദിവസം പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌. ആ ദിവസം പുലരുന്നതിനു മുൻപ് ശവസംസ്കാരം നടന്നിട്ടില്ലെങ്കിൽ മാത്രമേ ഇതു ചെയ്യാനാവൂ. സംസ്കാരസ്ഥലത്ത്, സംസ്കാരസമയത്ത് ആവശ്യമെങ്കിൽ പതാക താഴ്ത്തിക്കെട്ടാവുന്നതാണ്‌.

ഗണതന്ത്ര ദിനം(Republic Day), ഗാന്ധിജയന്തി, സ്വാതന്ത്ര്യദിനം, ദേശീയവാരം (ഏപ്രിൽ 6 മുതൽ 13 വരെ) തുടങ്ങിയ ദേശീയാഘോഷവേളകളിൽ ദുഃഖാചരണം വന്നാൽ പതാക ഉയർത്തുന്നതിന്‌ പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. മൃതശരീരം ദർശനത്തിനു വച്ചിരിയ്ക്കുന്ന കെട്ടിടത്തിന്റെ മുകളിൽ മാത്രമേ ഇത്തരം സന്ദർഭങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി പ്രദർശിപ്പിക്കാവൂ. മൃതശരീരം കെട്ടിടത്തിൽ നിന്നും മാറ്റിയതിന്‌ ശേഷം ത്രിവർണ്ണ പതാക പൂർണ്ണമായും ഉയർത്തി പ്രദർശിപ്പിക്കേണ്ടതാണ്‌.

സൈനികരുടെ മരണാനന്തര ചടങ്ങുകളില് അവരോടുള്ള ആദരസൂചകമായി ശവപ്പെട്ടിയുടെ മുകളിലായി ദേശീയപതാക വിരിച്ചിടാറുണ്ട്. ഇങ്ങനെ പ്രദർശിപ്പിക്കുന്ന ദേശീയപതാക മൃതദേഹത്തിന്റെ കൂടെ മറവുചെയ്യാനോ ചിതയില് ദഹിപ്പിയ്ക്കാനോ പാടില്ല.

നിർമാർജ്ജനം

തീർത്തും ഉപയോഗിക്കാനാകാത്ത വിധം മോശമായാൽ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിർമ്മാർജ്ജനം ചെയ്യണം. കത്തിച്ചു കളയുകയോ മണ്ണിൽ മറവു ചെയ്യുകയോ ആയിരിക്കും അഭികാമ്യം.

കടപ്പാട്:- വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. 

 

 

 

  Copyright © 2013 Smart GK. All Rights Reserved.                                 

hit counter